യുക്രൈൻ സംഘർഷം; റഷ്യൻ സ്ഥാനപതിയെ കണ്ട് ആശങ്കയറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

റോം: യുക്രൈൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിലെ റഷ്യൻ എംബസിയിൽ നേരിട്ട് എത്തി അദ്ദേഹം സ്ഥാനപതിയെ ആശങ്കയറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അദ്ദേഹം റഷ്യൻ എംബസി സന്ദർശിച്ചത്.

യുക്രൈനെതിരെയുള്ള സൈനിക നീക്കത്തിൽ അദ്ദേഹം റഷ്യയോട് അതൃപ്തി അറിയിച്ചു. യുക്രൈന് മേൽ നടത്തുന്ന സൈനിക ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുക്രൈൻ ജനതയ്ക്കായി അടുത്ത ബുധനാഴ്ച ഉപവസിച്ച് പ്രാർഥിക്കുമെന്ന് മാർപ്പാപ്പ സ്ഥാനപതിയെ അറിയിച്ചു.

റഷ്യ- യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാർപ്പാപ്പ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയിൽ എത്തി അദ്ദേഹം സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം നേരം ഇരുവരും തമ്മിൽ സംസാരിച്ചു. സ്ഥാനപതിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാർപ്പാപ്പ വത്തിക്കാനിലേക്ക് വിളിച്ചുവരുത്താറാണ് പതിവ്. എന്നാൽ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ നയതന്ത്ര പ്രോട്ടോകോൾ മാറ്റിവെച്ചാണ് അദ്ദേഹം റഷ്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.