യുക്രൈൻ സംഘർഷം; വെള്ളമോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടിലായി മലയാളി വിദ്യാർത്ഥികൾ

കീവ്: യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാനായി ബങ്കറുകളിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും അഭയം തേടി ജനങ്ങൾ. യുക്രൈനിൽ റഷ്യ സ്‌ഫോടനങ്ങളും മിസൈൽ, റോക്കറ്റ് ആക്രമണങ്ങളും കടുപ്പിച്ചതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തുടങ്ങിയത്. യുക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പലരുടെയും കൈവശം ഭക്ഷണമോ വെള്ളമോ ഇല്ല. ശുചിമുറികൾ ഇല്ലാത്തതും ഇവരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു.

കൊടും തണുപ്പിൽ പുതയ്ക്കാൻ ഒരു പുതപ്പു പോലുമില്ലാതെ ദുരിതത്തിലാണ് ജനങ്ങൾ. കോട്ടുകൾ മാത്രമാണ് തണുപ്പിനെ പ്രതിരോധിക്കാൻ ഇവരുടെ കൈവശമുള്ളത്. അതേസമയം, ഒരുലക്ഷത്തോളം പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. റൊമേനിയ, പോളണ്ട്, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം പേരും പലായനം ചെയ്തത്.

കീവിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന അവസ്ഥയിലാണ്. കീവിൽ നിന്നും 546 കിലോമീറ്റർ ദൂരമുള്ള സുരക്ഷിത നഗരമായ ലെവീവിലേക്ക് മാറണമെന്നായിരുന്നു ഇന്ത്യൻ എംബസി ആദ്യം വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന നിർദ്ദേശം. പിന്നീട് കീവിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എ.ടി.എമ്മിൽ നിന്ന് പണം ശേഖരിക്കാനും ആവശ്യമായ രേഖകളുമായി സജ്ജമാവാനും എംബസി അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദ്യാർത്ഥികൾ വ്യക്തമാക്കി.