സൈന്യത്തെ തിരികെ വിളിക്കണം; റഷ്യയോട് അപേക്ഷിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്‌

യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ തിരികെ വിളിക്കണമെന്ന് വ്‌ളാദിമിര്‍ പുടിനോട് അപേക്ഷിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘യുക്രൈനിനെ റഷ്യ ആക്രമിക്കുമെന്ന കിംവദന്തികള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഗുരുതരമായ ഒന്നും സംഭവിക്കില്ലെന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷേ എനിക്ക് തെറ്റുപറ്റി. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്, മാനുഷികതയോര്‍ത്ത് യുക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. സമാധാനം നല്‍കുക, ഒരവസരം കൂടി. നിരവധി പേര്‍ ഇതിനോടകം മരണപ്പെട്ടുകഴിഞ്ഞു’- ഗുട്ടെറസ് പറഞ്ഞു.

എന്നാല്‍, സൈനിക നടപടി അനിവാര്യമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈന്യത്തെ യുക്രൈനിലേക്ക് അയച്ചത്. റഷ്യയുടെ മിസൈലാക്രമണത്തില്‍ കാര്‍കീവില്‍ ഇതിനോടകം 10 പേര്‍ കൊല്ലപ്പെട്ടു. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.