കാസർകോട് ജില്ലയിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായ ബിജെപി – സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിന്റെ സത്യങ്ങളാണ് പുറത്തുവരുന്നത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച് ഉള്ള രാഷ്ട്രീയപ്രവർത്തനം ഇടതു നയത്തിന്റെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർ ഭരണത്തിനുവേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധപ്പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം :
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാനും യുഡിഎഫും പൊതു സമൂഹത്തെയും ജനാധിപത്യ വിശ്വാസികളുടേയും മുമ്പിൽ 69 നിയോജക മണ്ഡലങ്ങളിലെ എൽഡിഎഫ് ബിജെപി വോട്ട് കച്ചവടത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് കാസർകോട് ജില്ലയിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായ ബിജെപി – സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിൻ്റ ഭാഗമായി കാസർഗോഡ് ജില്ലയിൽ നടത്തുന്ന കച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.
കാസർകോട് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് സംസ്ഥാന നേതാക്കന്മാർ നേരിട്ട് ചർച്ച നടത്തി ഒത്തുതീർപ്പ് നടത്തി എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നിങ്ങൾ രണ്ടുകൂട്ടരും തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പ് കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. സാധാരണ പ്രവർത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമ നയം ഒരു സ്ഥലത്ത് പിൻതുടരുമ്പോൾ ഭരണത്തിൻറെ സുഖശീതളമായിൽ രമിക്കുന്നതിനു വേണ്ടി അധാർമികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ ചിന്തിക്കേണ്ടതാണ്.
വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച് ഉള്ള രാഷ്ട്രീയപ്രവർത്തനം ഇടതു നയത്തിന് ഭാഗമാണോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും. തുടർ ഭരണത്തിനുവേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധപ്പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.

