45 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ പടിക്കലെത്തും; മാറ്റത്തിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്‌

ബംഗലൂരു: 45 മിനിറ്റില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്‌ . ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി കുറച്ചിരിക്കുകയാണ് ഫ്‌ലിപ്പ്കാര്‍ട്ട്. ബംഗളൂര്‍ നഗരത്തിലാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനം ഈ സേവനം ലഭ്യമാകുന്നത്. എന്നാല്‍, കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട്, ഡണ്‍സോ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ 15-20 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പുതിയ സമയക്രമം. 10-20 മിനിറ്റിനുള്ളില്‍ ഡോര്‍ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്‌ളിപ്കാര്‍ട്ട്‌ പറയുന്നത്. ഇതുകൊണ്ടാണ് ക്വിക്ക് സര്‍വീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പാണ് കമ്പനി പുതിയ സേവനമായ ‘ഫ്ളിപ്കാര്‍ട്ട് ക്വിക്’ ബംഗളൂരുവില്‍ അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ആണ് എത്തിച്ചിരുന്നത്. ഏതു സമയത്തും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ എത്തിച്ചു കിട്ടണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ വേണമെന്നും ആവശ്യപ്പെടാം. ലാറ്റിറ്റിയൂഡ്, ലോഞ്ചിട്യൂഡ് സംവിധാനമാണ് ഡെലിവറിക്ക് ഉപയോഗിക്കുന്നത്.