കോവിഡ് വാക്സിനും പ്രതിരോധവും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ജറുസലേം: ഒരിക്കൽ പോലും വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് വന്നവരുടെ പ്രതിരോധ ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിനെ തടഞ്ഞ് രണ്ടു വാക്‌സിൻ എടുത്തവർ ഏറെ പിന്നിലെന്ന പഠന റിപ്പോർട്ട് പുറത്ത്. ഒരിക്കൽ കോവിഡ് ബാധിച്ച് സുഖപ്പെട്ടതിലൂടെ നേടിയെടുത്ത പ്രതിരോധശേഷിയുടെ ഏഴയലത്തെത്താൻ വാക്‌സിൻ എടുത്ത, രോഗം ബാധിക്കാത്തവരുടെ പ്രതിരോധശേഷിക്ക് കഴിയില്ല എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

കോവിഡ് വാക്‌സിനുകളുടെ ആരംഭകാലം മുതൽ തന്നെ രോഗബാധയിലൂടെ ഉണ്ടാകുന്ന ആർജ്ജിത പ്രതിരോധശേഷിയാണോ അതോ വാക്‌സിൻ നൽകുന്ന പ്രതിരോധമാണോ കൂടുതൽ ഫലപ്രദമെന്നത് സംബന്ധിച്ച് തർക്കങ്ങൾ നടന്നിരൂന്നു. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഏറ്റവും ഒടുവിൽ പുറത്തു വന്നത് ഇസ്രായേൽ നടത്തിയ പഠന റിപ്പോർട്ടാണ്. 500 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ഇസ്രായേലിൽ നടത്തിയത്.

ഇതിൽ കോവിഡ് വന്ന സുഖം പ്രാപിച്ചവരും അടുത്ത കാലത്ത് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തവരും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവരെ നിരന്തരം നിരീക്ഷിച്ച് സ്ഥിരമായി ഇവരുടെ രക്തപരിശോധനകൾ നടത്തി രക്തത്തിലെ ആന്റിബോഡിയുടെ അളവ് കണക്കാക്കുകയും അതുപോലെ പ്രതിരോധ ശേഷി കണക്കാക്കുകയും ചെയ്തിരുന്നു. ഏതു തരത്തിലുള്ള പ്രതിരോധമാണ് നല്ലത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നു തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്. ചില സാഹചര്യങ്ങളിൽ രോഗബാധയിൽ നിന്നും സുഖം പ്രാപിച്ചവരിൽ വളരെ കുറഞ്ഞ അളവിൽ മാത്രം ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനും അതുപോലെ ആർജ്ജിത പ്രതിരോധ ശേഷിയും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.