എച്ച്‌ഐവിയുടെ പുതിയ വകഭേദം ‘വിബി’ നെതര്‍ലാന്‍ഡില്‍ കണ്ടെത്തി

എച്ച്‌ഐവിയുടെ പുതിയ വകഭേദമായ ‘വിബി’ നെതര്‍ലാന്‍ഡില്‍ കണ്ടെത്തി. ഇതിന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരാന്‍ കഴിയും. വൈറസ് ശരീരത്തില്‍ എത്തിയാല്‍ എയ്ഡ്സിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് രൂപപ്പെടുമെന്നും പഠനം പറയുന്നു.

എച്ച്‌ഐവി മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. അതേസമയം, വിബി വകഭേദത്തിന് രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ അറിയിപ്പ് നല്‍കി. ഈ വകഭേദം ബാധിക്കുന്നവരുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 തവണ വരെ ഇരട്ടിയായിരിക്കുമെന്നും പഠനത്തില്‍ വിശദമാക്കുന്നു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പ്രതിരോധ ശക്തിയെ വളരെ എളുപ്പം വിബി ബാധിക്കും. എന്നാല്‍, ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പ്രതിരോധ ശക്തി വീണ്ടെടുക്കാനുള്ള കഴിവ് മറ്റ് വകഭേദത്തിന് സമാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ അതീവ ഭീതി പടര്‍ത്തുന്ന ഒന്നല്ല പുതുയതായി കണ്ടെത്തിയിട്ടുള്ള ഈ എച്ച്‌ഐവി വകഭേദം.