പാലക്കാട്: മകന്റെ കൊലപാതകത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മധുവിന്റെ അമ്മ. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മധുവിന്റെ കുടുബത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്. സർക്കാരും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം ആദിവാസി യുവാവ് മധവിനെ കൊലപ്പെടുത്തിയത്. അട്ടപ്പാടിയിലെ മുക്കാലിയിൽലായിരുന്നു സംഭവം. മോഷണക്കുറ്റമാരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയത്. മെയ് 22 ന് കേസിൽ 16 പേരെ പ്രതിയാക്കി പോലീസ് കുറ്റപത്രം നൽകുകയും ചെയ്തു.
എന്നാൽ നാലാം കൊല്ലവും വിചാരണ തുടങ്ങാനാവാത്ത സാഹചര്യത്തിൽ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി പബ്ലിക് പ്രോസിക്യൂട്ടർ എവിടെ എന്ന ചോദ്യമുയർത്തയർത്തിയിരുന്നു. സർക്കാർ ചുമതലയേൽപ്പിച്ച വി.ടി.രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് വിടി രഘുനാഥ് ഡിജിപിക്ക് കത്ത് നൽകിയെങ്കിലും പകരം സംവിധാനമൊരുക്കിയിട്ടില്ല.

