സംസ്ഥാനത്ത് നാളെ ലോക്ഡൗണിന് സമാനം; നിയന്ത്രണങ്ങള്‍ അറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ അറിയാം…

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കും.

പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വരെ തുറക്കാം.

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല.

നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.

രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ഷോപ്പുകള്‍ തുറക്കാം.

ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.