മര്‍ക്കസ് നോളജ് സിറ്റി നിര്‍മ്മിക്കുന്നത് തോട്ടഭൂമിയിലെന്ന് രേഖകള്‍

കോഴിക്കോട്: കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റി നിര്‍മിക്കുന്നത് തോട്ടഭൂമിയിലെന്ന് രേഖകള്‍. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് കൈമാറിയ കൈവശ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യക്തമാണ്.

അതേസമയം, ഭൂപരിഷ്‌കരണ നിയമ പ്രകാരം ഈ ഭൂമി മര്‍ക്കസ് സിറ്റിക്കായി നിര്‍മാണാനുമതി നല്‍കാവുന്നതാണോ എന്ന് റവന്യൂ അധികാരികളില്‍ നിന്ന് രേഖ ഹാജരാക്കാന്‍ കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, അത്തരമൊരു രേഖ കിട്ടില്ലെന്നതിനാല്‍ തന്നെ അനുമതിയില്ലാതെ കമ്പനി നിര്‍മ്മാണം തുടങ്ങുകയായിരുന്നു. രണ്ടാം നിലയില്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. പിന്നാലെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു.

ഇതിനിടെ കോടഞ്ചേരി വില്ലേജ് ഓഫീസര്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ നോളജ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്ത വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ ഹോട്ടലുകള്‍, മെഡിക്കല്‍ കോളജ്, സ്‌കൂളുകള്‍, ഫ്ളാറ്റുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നീ ബില്‍ഡിങ്ങുകള്‍ നിര്‍മിച്ചതിനാലും ഇവയ്ക്കൊന്നും മതിയായ രേഖകള്‍ ലഭ്യമല്ലാത്തതിനാലും നടപടി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.