തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ്; ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ്. 100 ലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി.

അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയണമെന്നും അധികൃതർ നിർദേശിച്ചു. നാളെ കോളേജിൽ കൂട്ട കോവിഡ് പരിശോധന നടത്താനാനാണ് അധികൃതരുടെ തീരുമാനം.

അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ 421 ആയി. പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. ആൾക്കൂട്ടങ്ങൾ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഒമിക്രോണ് ചെറിയ ഇൻകുബേഷൻ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോൺ വൻതോതിൽ പടരാം. അതിനാൽ എല്ലാവരും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോൺ വ്യാപിക്കാൻ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് കേസുകൾ കൂടുകയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാൽ വാക്സിനെടുക്കാനുള്ളവർ എല്ലാവരും എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. ആരിൽ നിന്നും ആരിലേക്കും ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് വരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകൾ ഉണ്ടായാൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവർത്തകർക്കും ഒരുമിച്ച് രോഗം വരാതിരിക്കാൻ കരുതൽ വേണം. നമ്മുടെ ആരോഗ്യ സംവിധാത്തിനപ്പുറത്തേക്ക് കോവിഡ് കേസുകൾ പോകാതിരിക്കാൻ എല്ലാവരും പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ രോഗങ്ങളുള്ളവർ സംസ്ഥാനത്ത് വളരെ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ രോഗ നിയന്ത്രണം ഉറപ്പ് വരുത്തണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കോവിഡ് ബാധിച്ചാൽ ഗുരുതരമാകും. അതിനാൽ കഴിവതും യാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദർശനം പരമാവധി കുറച്ച് ഇ സഞ്ജീവനി സേവനങ്ങൾ പ്രയോജനപ്പെടുത്തുക. ഒരിക്കൽ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്സിൻ എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കൽ വന്നവർക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവർ കൃത്യമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. സംസ്ഥാനത്ത് നിലനിൽക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നൽകേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.