പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും നടത്തുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കാവിൽ ഹരിത ഗ്രാമം പദ്ധതിയുടെ സമർപ്പണവും വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനഃസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനഃസ്ഥാപിക്കപ്പെടണമെന്നും ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമധികം വാഹനപ്പെരുപ്പമുള്ള നാടാണ് കേരളം. ഇവിടെ മൂന്നിലൊരാൾക്ക് വാഹനമുണ്ട്. ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണണമെങ്കിൽ റോഡിലൂടെയുള്ള ഗതാഗതം മാത്രം പോര. പുതിയ ഗതാഗത രീതികൾ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. 15,000 കോടി രൂപയുടെ പശ്ചാത്തല വികസനമാണ് പൊതുമരാമത്ത് വകുപ്പു വഴി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം. പൊതുമരാമത്ത് കെട്ടിടങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും പരിപാലനം ഗൗരവമർഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡുകൾ മികച്ച നിലവാരത്തിലേക്കുയരേണ്ടത് അത്യാവശ്യമാണ്. ദീർഘകാലം നിലനിൽക്കുന്ന റോഡുകളാണ് നമുക്കാവശ്യം. ദേശീയ പാതയോ സംസ്ഥാന പാതയോ പ്രാദേശിക റോഡുകളോ ആയാലും നിർമാണഘട്ടത്തിൽ അവ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.