ചണ്ഡിഗഡ്: പഞ്ചാബ് സർക്കാരിന്റെ സുരക്ഷ വീഴ്ച്ചയിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബട്ടിൻഡ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് അവിടെയുണ്ടായിരുന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് മോദി തന്റെ അതൃപ്തി അറിയിച്ചതെന്നാണ് വിവരം. പഞ്ചാബ് സർക്കാരിന്റെ സുരക്ഷാ വീഴ്ച്ചയെ തുടർന്ന് പ്രധാനമന്ത്രി ഫ്ളൈഓവറിൽ 20 മിനിറ്റോളം കുടുങ്ങുകയും തടുർന്ന് പഞ്ചാബിലെ റാലി റദ്ദാക്കി മടങ്ങുകയും ചെയ്തിരുന്നു. ബട്ടിൻഡ എയർപോർട്ടിൽ താൻ ജീവനോട് തിരികെ എത്തിയതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുക എന്നായിരുന്നു പ്രധാനമന്ത്രി രോഷത്തോടെ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
പഞ്ചാബിൽ റോഡ് മാർഗമുള്ള യാത്രയ്ക്കിടെ കർഷകരെന്ന പേരിൽ പ്രതിഷേധക്കാർ വഴി തടഞ്ഞതിനെ തുടർന്നാണ് 20 മിനിറ്റോളം ഫ്ളൈ ഓവറിൽ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിലെ റാലി മോദി റദ്ദാക്കിയിരുന്നു. സംഭവവുമായി ബന്ധുപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം വിമർശനം ഉന്നയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് റോഡിൽ കിടക്കേണ്ടി വന്നത് കോൺഗ്രസ് സർക്കാർ മന:പൂർവം സൃഷ്ടിച്ച വീഴ്ചയാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നതിന് വേണ്ടിയാണ് ബട്ടിൻഡയിൽ എത്തിയത്. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് മോദി റോഡ് മാർഗം യാത്ര ആരംഭിച്ചത്. സ്മാരകത്തിന് 30 കിലോമീറ്റർ അകലെ വെച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ റോഡ് തടയുകയായിരുന്നു.

