കോവിഡ് കാലങ്ങളോളം സമൂഹത്തിൽ ഉണ്ടാകും; വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് വിദഗ്ധർ

കാലിഫോർണിയ: കോവിഡ് വ്യാപനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ശാസ്ത്രലോകം. കോവിഡ് കാലങ്ങളോളം സമൂഹത്തിൽ ഉണ്ടാകുമെന്നും മഹാമാരിയെ തുടച്ചു നീക്കാൻ കഴിയില്ലെന്നുമാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. വൈറസ് നമുക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പുതിയ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വിദഗ്ധനായ ആൽബർട്ട് കോ അറിയിച്ചു. കോവിഡ് കാലം തീരുന്നതിനെ കുറിച്ച് ഗൗരവത്തോടെ കാണാത്ത പക്ഷം ഇത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് വൈറസ് കാലങ്ങളോളം നമുക്കൊപ്പം ഉണ്ടാകും. കോവിഡിനെ പൂർണമായി തുടച്ചുനീക്കാൻ സാധിക്കില്ലെന്നും വൈറസ് വ്യാപനത്തെ പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കോവിഡ് വ്യാപനത്തിൽ ലോകരാഷ്ട്രങ്ങൾക്കെതിരെ വിമർശനവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ മെല്ലപോക്കിനെതിരെയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022 ൽ തന്നെ കോവിഡ് മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കോവിഡിനെ തുടച്ചു നീക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകം മഴുവൻ വ്യാപിക്കുകയാണ്. നിരവധി സംവിധാനങ്ങൾ രാഷ്ട്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.