ആലപ്പുഴയിലെ കൊലപാതകങ്ങൾ ആസൂത്രിതം; പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ആലപ്പുഴയിലെ കൊലപാതകങ്ങൾ ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ടീയ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരാണ് പോലീസിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് സംഘർഷമുണ്ടാക്കുകയാണ്. കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് രണ്ട് പേരുടെയും ശ്രമം. സർക്കാർ സമാധാന നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതൊറ്റപ്പെട്ട സംഭവമല്ല; ഓരോ പ്രദേശത്തും സംഘർഷം സൃഷ്ടിക്കാനാണ് ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ജനങ്ങൾ ഈ സംഘർഷങ്ങൾക്കെതിരെ ഉയർന്ന നിലയിൽ ചിന്തിക്കേണ്ടതുണ്ട്. കേരളത്തെ കലാപഭൂമിയാക്കരുതെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് ലോക്കൽ കമ്മിറ്റി തലത്തിൽ ബഹുജന കൂട്ടായ്മ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വർഗീയ വികാരം ഇളക്കിവിടുന്ന ഒരു പ്രചാരണത്തിന് കഴിഞ്ഞ കുറച്ചുനാളായി ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. ആർഎസ്എസ് അതിന് മുൻകൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ബിജെപിക്ക് ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിനാണ് വർഗീയ ധ്രുവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും എടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സമാധാന ജീവിതം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഎമ്മിന് ആവശ്യപ്പെടാനുള്ളത്. ആലപ്പുഴയിലെ കൊലപാതകങ്ങളിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ പുറത്തുകൊണ്ടുവരണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളത്. സിപിഎമ്മിനകത്തേക്ക് എസ്ഡിപിഐക്കാർ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ ആരോപണം വെറും ആരോപണം മാത്രമാണ്. സിപിഎമ്മിനകത്തേക്ക് അങ്ങനെ ആർക്കും നുഴഞ്ഞുകയറാൻ സാധിക്കില്ല. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ തന്നെ പുറത്താക്കും. മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ബോധപൂർവ്വമായിട്ടാണ് മുസ്ലിംനാമധാരികളായ സിപിഎം നേതാക്കളെ എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.