ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ഡിജിപി

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ സംഘർഷ സാധ്യതമേഖലകളിലെല്ലാം വാഹന പരിശോധന കർശനമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്താനും തീരുമാനമുണ്ട്. ഇരട്ടകൊലപാതകങ്ങളിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായതായി പറയാൻ കഴിയില്ല. പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും അദ്ദേഹം അറിയിച്ചു.