ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരം പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

മാഡ്രിഡ്: സ്‌പെയ്‌നില്‍ വെച്ച് നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡ് താരം പോപാവീ ചോചുവാംഗ്‌നെ കീഴടക്കിയാണ് സിന്ധുവിന്റെ മുന്നേറ്റം. തുടര്‍ച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 21-14,21-18 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്ന ആറാം സീഡായ സിന്ധു ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പ്രീ ക്വാര്‍ട്ടറില്‍ കാഴ്ച വെച്ചത്. കഴിഞ്ഞ ആദ്യ ഗെയിം 21-14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ കുറച്ച് വെല്ലുവിളി നേരിട്ടെങ്കിലും 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിട്ട് നീണ്ടു നിന്നു.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയ്യും ലക്ഷ്യാ സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.