ന്യൂഡൽഹി: കെ റെയിലിനെതിരെ യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പുവെയ്ക്കാതെ ശശി തരൂർ. യുഡിഎഫിന്റെ 18 എംപിമാർ നിവേദനത്തിൽ ഒപ്പുവെച്ചപ്പോൾ ശശി തരൂർ ഇതിൽ നിന്നും ഒഴിഞ്ഞു നിന്നു. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ബുധനാഴ്ച്ച കേന്ദ്ര റെയിൽവേ മന്ത്രി നിവേദനം നൽകിയ എം.പിമാരുമായി കൂടിക്കാഴ്ച്ച നടത്തും. റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട ശേഷമാണ് കെ ഫെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ നിവേദനം സമർപ്പിച്ചത്.
കെ റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്നാണ് ശശി തരൂരിന്റെ നിലപാട്. അതിനാലാണ് ശശി തരൂർ നിവേദനത്തിൽ ഒപ്പുവെയ്ക്കാതിരുന്നതെന്നാണ് റിപ്പോർട്ട്. കത്തുനൽകിയ എം.പിമാരുമായി ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് റയിൽവെ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നിവേദനത്തിൽ ഒപ്പുവെക്കാനായി എം.പിമാർ തരൂരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.