ന്യൂഡൽഹി: വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി ഇന്ത്യ. ഡിസംബർ 15 മുതൽ വിദേശ വിമാന സർവ്വീസുകൾ പുനരാരംഭിക്കാനുള്ള ഉത്തരവ് ഇന്ത്യ മരവിപ്പിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
വിദേശ സർവീസുകൾ പുനഃരാരംഭിക്കുന്നത് പരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിദേശ വിമാന സർവ്വീസുകൾ പുരാരംഭിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശനം ഉന്നയിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരവധി രാജ്യങ്ങൾ നിരോധിച്ചുവെന്നും എന്തുകൊണ്ട് ഇന്ത്യ വൈകുന്നുവെന്നുമാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം. അന്താരാഷ്ട്ര വിമാനങ്ങൾ നിരോധിച്ചില്ലെങ്കിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്നും ഡൽഹിയെയായിരിക്കും ഇത് ഏറ്റവും അധികം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

