ഷീ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനം ഡിസംബര്‍ 5ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.. കവടിയാര്‍ ഉദയ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എല്‍ മുരുകന്‍, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എംപി, നടന്‍ ടൊവീനോ തോമസ്, നടി കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും.

മണിയന്‍പിള്ള രാജു, നടിമാരായ അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത്, ഫിലിം ചേംമ്ബര്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത്, സെക്രട്ടറി ബി രാകേഷ്, ടെലിവിഷന്‍ ഫെര്‍ട്ടേണിറ്റി ചെയര്‍മാന്‍ ജി ജയകുമാര്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗം സന്ദീപ് സേനന്‍ തുടങ്ങിയവരും പങ്കെടുക്കും.ചടങ്ങില്‍ രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശരത് സുന്ദര്‍ സംവിധാനം ചെയ്ത ‘കരുവാരിയിന്‍ കനവുകള്‍’ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഡീറ്റൊക്സ് (സംവിധാനം അനൂപ് നാരായണന്‍) ഛാത്ര( സംവിധാനം ജൊബ് മാസ്റ്റര്‍ ) രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ശരത് സുന്ദര്‍ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും(ഡീറ്റൊക്സ്) നടിയായി ശിവാനി മേനോനും( കരുവാരിയിന്‍ കനവുകള്‍) തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.