ചെന്തെങ്ങിന്റെ കുല ആടും; ടിxഡി ആണെങ്കിൽ ആടുകയില്ല; പരിഹാസവുമായി ടി ജി മോഹൻദാസ്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസുമായി ബന്ധപ്പെട്ട് കുഞ്ഞിനെ നാട്ടിലെത്തിച്ച് ഒരുദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ മറ്റൊരു വിഷയം ചർച്ചാ വിഷയമാകുകയാണ്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിനിയുടെ പരാതിയെ കുറിച്ചുള്ള ചർച്ചകളാണ് വീണ്ടും സജീവമാകുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം സമർപ്പിക്കപ്പെടാത്തതാണ് വിമർശനം ഉയരാനുള്ള കാരണം. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് മുൻപ് കോടതിയെ അറിയിച്ചത്.

സിപിഎം നേതൃത്വത്തെ ഒരു പോലെ പ്രതിരോധത്തിലാക്കിയ രണ്ട് കേസുകളിൽ ഉണ്ടായ വൈരുദ്ധ്യമാണ് വിമർശനങ്ങൾക്ക് ആധാരം. ബിജെപി ബൗദ്ധിക സെൽ കൺവീനറും രാഷ്ട്രീയ നിരീക്ഷകനുമായ ടി ജി മോഹൻദാസും സംഭവത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഡിഎൻഎ ഫലം അനുപമയുടെ മകന്റെ ആണെങ്കിൽ ഒറ്റ ദിവസം കൊണ്ട് കിട്ടും. കോടിയേരിയുടെ മകന്റെ ആണെങ്കിൽ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നസെന്റ് പറഞ്ഞത് എത്ര സത്യം! ചെന്തെങ്ങിന്റെ കുല ആടും; ടിxഡി ആണെങ്കിൽ ആടുകയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ചയാണ് കുട്ടിയുടെ ഡിഎൻഎ ഫലം പുറത്തു വന്നത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്.