കാർഷിക നിയമം പിൻവലിക്കൽ; പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ ഇനിയും അവശേഷിക്കുന്നുവെന്ന് രാകേഷ് ടിക്കായത്ത്

തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയെങ്കിലും പ്രഖ്യാപനത്തിൽ കർഷകർ പൂർണ്ണതൃപ്തരല്ല. പാർലമെന്റ് കൂടി വിവാദ നിയമങ്ങൾ എടുത്ത് കളയണമെന്നാണ് കർഷകരുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഇക്കോ ഗാർഡനിൽ കർഷക മഹാ പഞ്ചായത്ത് നടത്തി. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവർ മഹാപഞ്ചായത്തിൽ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കർഷക മഹാപഞ്ചായത്ത് വിളിച്ചു ചേർത്തത്.

പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ ഇനിയും അവശേഷിക്കുന്നുവെന്ന് രകേഷ് ടിക്കായത്ത് വ്യക്തമാക്കി. അവയിലെല്ലാം തീരുമാനമാകും വരെ സമാധാനപരമായി പ്രതിഷേധിക്കുമെന്നും കേന്ദ്രത്തിന്റെ പ്രഖ്യാപനം ആത്മാർത്ഥമാണെന്ന് വ്യക്തമായാൽ കർഷകർ വീടുകളിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനൊപ്പം കാർഷിക വിളകൾക്ക് താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ കർഷകർ മുന്നോട്ട് വെയ്ക്കുന്നു.