തിരുവനന്തപുരം: മുതിർന്ന നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നൽകുന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ. കെപിഎസി ലളിതയ്ക്ക് സഹായം അനുവദിക്കുന്നത് അവർ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അദ്ദേഹം വിശദമാക്കി.
കലാകാരന്മാർ കേരളത്തിന് മുതൽകൂട്ടാണ്. അവരെ കൈയ്യൊഴിയാൻ സാധിക്കില്ല. കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവർക്കെല്ലാം സർക്കാർ കൊടുത്തിട്ടുണ്ട്. ആരേയും സർക്കാർ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കൾ ഇല്ല. ചികിത്സ നടത്താനുള്ള മാർഗമൊന്നും അവർക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് സർക്കാർ സ്വീകരിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

