വ്യോമ പ്രതിരോധ രംഗത്ത് കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: വ്യോമ പ്രതിരോധ രംഗത്ത് കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. വിദേശി – സ്വദേശി മിസൈലുകളുടെ സംഗമത്തിലൂടെ വ്യോമ രംഗത്ത് കരുത്ത് വർധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. റഷ്യൻ നിർമ്മിത എസ് 400 ട്രയംഫ് മിസൈലുകളും പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈൽവേധ സംവിധാനം (ശത്രുവിന്റെ മിസൈലുകൾ തകർക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ) തുടങ്ങിയവ വൈകാതെ സേനയുടെ ഭാഗമാകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

‘പ്രോഗ്രാം എഡി’ എന്ന കോഡ് നാമമുള്ള ഡിആർഡിഒ പദ്ധതിയിലൂടെ ദീർഘഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനവും വികസിപ്പിക്കും. പൃഥ്വി എയർ ഡിഫൻസ്, അഡ്വാൻഡ്സ് എയർ ഡിഫൻസ് എന്നിവയുൾപ്പെട്ട എഡി മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്ക് വ്യോമപ്രതിരോധം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ നിന്നും ലഭിക്കുന്ന അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈലുകളും ഇന്ത്യ സജ്ജമാക്കും. ഈ മിസൈലുകൾ പടിഞ്ഞാറൻ അതിർത്തിയിലായിരിക്കും വിന്യസിക്കുക. പിന്നീട് വടക്ക്, കിഴക്ക് അതിർത്തി മേഖലകളിലും ഈ മിസൈലുകൾ സജ്ജമാക്കും. എസ് 400 ട്രയംഫ് മിസൈലുകൾ 40,000 കോടി രൂപയ്ക്ക് 5 യൂണിറ്റുകളാണ് വാങ്ങുന്നത്. ദക്ഷിണേഷ്യൻ മേഖലയിൽ അവഗണിക്കാൻ പറ്റാത്ത സൈനിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിൽ എസ് 400 നിർണായക പങ്കു വഹിക്കുമെന്നാണ് വിലയിരുത്തൽ.

പാകിസ്താൻ, ചൈന അതിർത്തികളിൽ ആകാശമാർഗമുള്ള ഏത് ആക്രമണത്തെയും നേരിടാനുള്ള കഴിവ് മിസൈലിനുണ്ട്.