ഡൽഹിയിലെ വായുമലിനീകരണം; അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗമാണ് വിളിച്ചു ചേർക്കേണ്ടത്. വായു മലിനീകരണം കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ തേടണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

അതേസമയം വായു മലിനീകരണം നേരിടാൻ ലോക്ക ഡൗൺ പ്രായോഗികമല്ലെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാത്രമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്. ഡൽഹിക്കൊപ്പം അയൽ സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കർഷകർ വൈക്കോൽ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വായു മലിനീകരണത്തിൽ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോൽ കത്തിക്കുന്നതിലൂടെ കാരണമാകുന്നുള്ളൂവെന്നും ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യങ്ങളിൽ ഡൽഹി സർക്കാരാണ് മറുപടി പറയേണ്ടതെന്ന് കേന്ദ്രം വിശദമാക്കി. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ലെന്നും റോഡിലെ പൊടിയാണ് മലിനീകരണത്തിന്റെ ഒരു കാരണമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.