ടി-20: പാകിസ്ഥാന്‍ പടിയിറങ്ങി; ഓസീസ്-കിവീസ് ഫൈനല്‍

ദുബായ്: ഐസിസിയുടെ ടി-20 ലോകകപ്പില്‍ മുന്‍ ജേതാക്കളായ പാകിസ്ഥാന്റെ പടയോട്ടം സെമി ഫൈനലില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി സെമി കളിച്ച പാക് പടയെ ഓസീസ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കുകയായിരുന്നു. ഒരോവര്‍ അവശേഷിക്കെയാണ് പാക്കിസ്ഥാനെതിരെ 176 റണ്‍സ് ചേസ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് വിജയം നേടിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. ഇരുടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ലാത്തവരാണ്.

ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും നേടിക്കൊടുത്തത്. എന്നാല്‍, പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കി. തന്റെ അടുത്തടുത്ത ഓവറുകളില്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കി ഷദബ് ഖാന്‍ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍ഷ് 28 റണ്‍സ് നേടിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ 30 പന്തില്‍ 49 റണ്‍സാണ് നേടിയത്.

തന്റെ സ്‌പെല്ലിലെ അവസാന ഓവറില്‍ ഷദബ് ഖാന്‍ മാക്‌സ്വെല്ലിനെയും പുറത്താക്കിയതോടെ മത്സരം പാക്കിസ്ഥാന്റെ കൈപ്പിടിയിലായി. എന്നാല്‍, പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയിഡും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് സ്‌കോറിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ അവസാന രണ്ടോവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കുവാന്‍ 22 റണ്‍സ് വേണ്ട സ്ഥിതിയിലേക്ക് മത്സരം മാറി. എന്നാല്‍, ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറില്‍ മാത്യു വെയിഡിന്റഎ ക്യാച്ച് ഹസന്‍ അലി കൈവിടുകയും തൊട്ടടുത്ത പന്തുകളില്‍ താരം രണ്ട് സിക്‌സുകള്‍ നേടുകയും ചെയ്തതോടെ പാക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുകയായിരുന്നു.