കൊച്ചി: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുള്ള സിനിമ ചിത്രീകരണം ഇനി എറണാകുളം ജില്ലയിൽ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം തടയുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നാണ് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിക്കുന്നത്.
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി അറിയിച്ചു. ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നതെന്നും ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യം ചെയ്താൽ മർദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ സിനിമാ താരം ജോജു ജോർജ് രംഗത്തെത്തിയിരുന്നു. തുടർന്നുണ്ടായ വിഷയങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. കോൺഗ്രസിനെതിരെ പ്രതികരിച്ച ജോജുവിന്റെ കാർ പാർട്ടി പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
നേരത്തെ സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കാഞ്ഞിരപ്പള്ളിയിൽ ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധിച്ചത്.

