പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന വണ്ടി റിവേഴ്സ് ഗിയറിൽ; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാചകവാതക വില വർധനവിനെതിരെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. വില വർധനവ് മൂലം സർക്കാറിന്റെ വികസന പ്രസംഗങ്ങൾക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രൈസ് ഹൈക് എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. സർക്കാരിന്റെ വികസന വാചകമടിയിൽ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾ ചൂളകൾ (വിറകടുപ്പ്) ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന വണ്ടി റിവേഴ്സ് ഗിയറിലാണെന്നും അതിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. കേന്ദ്ര സർക്കാറിന്റെ വാക് ചാതുര്യങ്ങളിൽ നിന്നും ഏറെ ദുരെയാണ് വികസനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവർധന താങ്ങാനാവാത്തതിനെ തുടർന്ന് എൽ.പി.ജി. സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സർവേ അടിസ്ഥാനമാക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.