ഇന്ത്യ-ചൈന തര്‍ക്കം മുറുകുന്നു; ഹിമാലയത്തില്‍ ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഗല സ്ഥാപിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Military and Security Developments Involving the People’s Republic of China 2021- എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുള്ളത്.

പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍. വിവരങ്ങള്‍ തല്‍സമയം അറിയാനും, സാഹചര്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുഭാഗത്തും നിരവധി സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

യഥാര്‍ഥ നിയന്ത്രണ രേഖക്കു സമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമത്തിന്റെ സാന്നിധ്യമുണ്ടെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശ വാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.