‘മരക്കാര്‍’ ഒടിടിക്ക് തന്നെ…!

കൊച്ചി: മോഹന്‍ ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് തന്നെയെന്ന് അന്തിമ തീരുമാനമായി. 15 കോടി മുന്‍കൂര്‍ തുക, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍, എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍, നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധി നടക്കില്ലെന്ന് വന്നപ്പോഴാണ് റിലീസ് ഒടിടിക്ക് പോയത്.

നിര്‍മ്മാതാവ് യഥാര്‍ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്. ഒരു സിനിമക്കായി വിട്ടുവീഴ്ച ചെയ്താല്‍ സമാന ആവശ്യം മറ്റ് നിര്‍മ്മാതാക്കളും ഉന്നയിക്കുമെന്നാണ് അവരുടെ വാദം. ഫിയോക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. വൈസ് ചെയര്‍മാന്റെ സിനിമികള്‍ തുടര്‍ച്ചയായി ഒടിടിയിലേക്ക് പോകുന്നത് സംഘടന ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്‌ളാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചത്. എന്നാല്‍, സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്ത് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെക്കുകയായിരുന്നു.