തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമാണം ഉടൻ. നിയമപരിഷ്കരണ കമ്മീഷൻ സമർപ്പിച്ച കരട് ബിൽ നിലവിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. അധികം വൈകാതെ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതാണ് ബില്ല്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും നിയമത്തിൽ ഉറപ്പാക്കുന്നു. മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ തുടങ്ങിയവ ശിക്ഷാർഹമാണെന്നും മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
ഓരോന്നിനുമുള്ള ശിക്ഷ കരടിൽ വിശദമാക്കിയിട്ടുണ്ട്. കരട് ബിൽ തയ്യാറാക്കാൻ ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ നിയമപരിഷ്കരണ കമ്മീഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബില്ലിൽ ക്രിമിനൽ നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ ആഭ്യന്തര വകുപ്പിന്റെ വിശദ പരിശോധന ആവശ്യമാണ്. ഇതിന് ശേഷം മാത്രമെ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഉൾപ്പെടെ തീരുമാനമാകൂ.

