തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; വിമർശനവുമായി ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തിയതിന് പിന്നാലെ വിമർശനവുമായി ഡോക്ടർമാർ. മെഡിക്കൽ കോളേജിലെ സാഹചര്യം കാലങ്ങളായി ഇങ്ങനെ തന്നെയാണെന്നും, ഇതിന് പരിഹാരമാവശ്യപ്പെട്ട് പലപ്പോഴായി മന്ത്രിയെ തന്നെ സമീപിച്ചിട്ടുണ്ടെന്നുമാണ് പിജി ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കുന്നത്. മന്ത്രി വലിച്ചു കീറിയ പോസ്റ്റർ തയ്യാറാക്കിയ ഡോക്ടറും വീണാ ജോർജ്ജിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തിയത്. ആശുപത്രിയിലെ വീഴ്ച്ചകൾ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മുതിർന്ന ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കൃത്യമായ ഡ്യൂട്ടി ചാർട്ട് ഇല്ലാത്തതും ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്തില്ലാത്തതും മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിലെ പരിമിതികൾ സഹിക്കണമെന്ന് ആവശ്യട്ട് വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന പോസ്റ്റർ മന്ത്രി നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പോസ്റ്റർ തയ്യാറാക്കിയ ഡോക്ടർ മുഹമ്മദ് യാസീൻ രംഗത്തെത്തിയത്.

മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് താനാണ് ആ പോസ്റ്റർ തയ്യാറാക്കി ഒട്ടിച്ചതെന്നാണ് യാസീൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തില്ലെങ്കിൽ ഇനിയും ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇളക്കി മാറ്റിക്കാൻ മന്ത്രിയും ഇളക്കി മാറ്റാൻ സ്റ്റാഫും ഉണ്ടാവും. പക്ഷേ അവിടെ കുറച്ച് സൗകര്യങ്ങളും കുറച്ച് സ്റ്റാഫിനെയും കൂടി കൊടുത്താൽ പോസ്റ്റർ ഒട്ടുന്നത് അങ്ങ് ഒഴിവാക്കാമായിരുന്നുവെന്നും യാസീൻ കൂട്ടിച്ചേർത്തു. പോസ്റ്റർ പതിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും യാസീൻ വിശദീകരിക്കുന്നുണ്ട്.