തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഡാമിനെ സംബന്ധിച്ച് ചിലർ സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായതും അനാവശ്യ ഭീതിപരത്തുന്നതുമായ പോസ്റ്റുകളിടുന്നുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്തെ മഴക്കെടുതികളെ സംബന്ധിച്ച് എം.എം.മണിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ അണക്കെട്ടിനു അപകടം ഒന്നുമില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷക്കുന്നത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിണറായി വിജയൻ കത്തയച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റാലിന് കത്തയച്ചത്.
തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളൽ നില ഒക്ടോബർ 20 ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലെവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

