ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിന് തിരശീല വീഴുന്നു; ജീവനക്കാരെ തിരികെ വിളിക്കാനൊരുങ്ങി കമ്പനികൾ

ന്യൂഡൽഹി: ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കാനൊരുങ്ങി ഐടി കമ്പനികൾ. ഐടി ഭീമന്മാരായ ടാറ്റ കൺസൾട്ടൻസി സർവ്വീസ് (ടിസിഎസ്), ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയവർ തങ്ങളുടെ ജീവനക്കാരെ വീണ്ടും ഓഫീസിലെത്തിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായാണ് വിവരം. രാജ്യത്തെ വാക്‌സിനേഷൻ 100 കോടി പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം എന്ന സംവിധാനമാണ് കമ്പനികൾ അവസാനിപ്പിക്കാനൊരുങ്ങുന്നത്.

70 ശതമാനം വരുന്ന ടിസിഎസ് ജീവനക്കാരും ഇതിനോടകം പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞുവെന്നും 95 ശതമാനത്തോളം ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചിട്ടും ഉണ്ടെന്നാണ് കമ്പനിയുടെ ചീഫ് എച്ച്ആർ ഓഫീസറായ മിലിന്ദ് ലക്കാഡ് പറഞ്ഞിരുന്നത്. അതിനാൽ കമ്പനി പതിയെ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണെന്നും ഈ വർഷം അവസാനത്തോടെ ഈ ശ്രമങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സെപ്റ്റംബറിൽ അവസാനിച്ച പാദ വാർഷിക കണക്കുകൾ പ്രഖ്യാപിക്കുന്നതിനിടെ അദ്ദേഹം അറിയിച്ചിരുന്നു.

ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നതിനുള്ള സൂചനകൾ ഇൻഫോസിസും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഇൻഫോസിസ് ജീവനക്കാരിൽ 86 ശതമാനം പേരും തങ്ങളുടെ വാക്സിനേഷന്റെ ആദ്യ ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരു ഹൈബ്രിഡ് മാതൃകയിലുള്ള ജോലി സംവിധാനത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനായി ഞങ്ങൾ, ഞങ്ങളുടെ ജീവനക്കാർക്ക് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും, സൈബർ സുരക്ഷയും, കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനിരിക്കാനുമുള്ള സൗകര്യങ്ങളും, തൊഴിൽ-വ്യക്തിഗത ജീവിതം സന്തുലിതമായി നിലനിർത്താൻ ആവശ്യമായ വിഭവങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ടെന്ന് ഇൻഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ പ്രവിൻ റാവോ വ്യക്തമാക്കി.

ജീവനക്കാരെ തിരികെ ഓഫീസിലെത്തിച്ച് ജോലി പുനഃരാരംഭിക്കുന്നതിനെ കുറിച്ച് വിപ്രോയും അറിയിച്ചിരുന്നു. നീണ്ട 18 മാസങ്ങൾക്ക് ശേഷം, തങ്ങളുടെ മുൻനിര ജോലിക്കാർ ആഴ്ചയിൽ രണ്ടുതവണ ഓഫീസിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിപ്രോ നേരത്തെ അറിയിച്ചിരുന്നത്. എല്ലാവരും പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കുന്നു, എല്ലാവരും ജോലിയിൽ പഴയത് പോലെ തുടരാൻ തയ്യാറായിരിക്കുന്നുവെന്നുമാണ് വിപ്രോ വ്യക്തമാക്കിയത്. സുരക്ഷിതമായി സാമൂഹിക അകലം പാലിക്കുണമെന്നും തങ്ങൾ ഈ മാനദണ്ഡങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിപ്രോയുടെ ചെയർമാനായ റിഷാദ് പ്രേംജി ട്വീറ്റ് ചെയ്തിരുന്നു.