ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ദിര ഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത് യുദ്ധസമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 1971 ൽ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവത്തെയാണ് അദ്ദേഹം പ്രശംസിച്ച് സംസാരിച്ചത്. ‘സായുധ സേനയിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളത്. രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിർമ്മാണത്തിന്റേയും വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം പരിപാടിയിൽ സംസാരിച്ചു.
രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയും നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ട വ്യക്തികളിൽ ഒരാളാണ് റാണി ലക്ഷ്മി ഭായ്. പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാൻഡറുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

