ന്യുഡൽഹി: ഇറാൻ, അഫ്ഗാനിസ്താൻ, പാക്കിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ അദാനി തുറമുഖങ്ങൾ വഴി കടത്തിവിടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ മുന്ദ്രയിലുള്ള അദാനി തുറമുഖത്ത് നിന്നും 21000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെയാണ് തീരുമാനം. നവംബർ 15 മുതൽ ഇന്ത്യയിലെ അദാനി തുറമുഖങ്ങളിൽ ഒരിടത്തും ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ കടത്തിവിടില്ല. തിങ്കളാഴ്ച്ച പത്രക്കുറിപ്പിലൂടെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്.
ഇറാൻ, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്ന കാർഗോകൾ അദാനി തുറമുഖങ്ങൾ വഴി കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യില്ലെന്നും അദാനി പോർട്സ് മാനേജ് ചെയ്യുന്ന എല്ലാ തുറമുഖങ്ങൾക്കും നവംബർ 15 മുതൽ ഈ തീരുമാനം ബാധകമായിരിക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സെപ്തംബർ 13 നാണ് ഗുജറാത്തിൽ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത്. ഏകദേശം 3000 കിലോ ഹെറോയിനാണ് ഡിആർഐ പിടികൂടിയത്.
അഫ്ഗാനിസ്താനിൽ നിന്നും ഇറാൻ തുറമുഖം വഴിയാണ് ചരക്ക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയത്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിന് ശേഷമാണ് ഹെറോയിൻ ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നാല് അഫ്ഗാൻ പൗരന്മാരും ഒരു ഉസ്ബകിസ്താൻകാരനും ഉൾപ്പെടെ എട്ടുപേരെ ഡിആർഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ലഹരിക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് അദാനി ഗ്രൂപ്പിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം നടത്തിപ്പുകാരായ തങ്ങൾക്ക് ഇത്തരം കടത്തുകളുമായി ബന്ധമില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരിക്കുകയും ചെയ്തിരുന്നു.

