വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ഒക്ടോബര്‍ 19 വരെ പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ഒക്ടോബര്‍ 19 വരെ പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്നു വാങ്ങാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. 19നു ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് പവര്‍കട്ടിലേക്ക് പോകുന്നത് ആക്ഷേപങ്ങള്‍ക്കിടയാക്കും എന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി പ്രതിദിനം രണ്ടു കോടി രൂപ ചെലവാകുമെന്നും സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ വൈദ്യുതിക്കുറവ് 400 മെഗാവാട്ടിനു മുകളില്‍ പോയാല്‍ സ്ഥിതി ഗുരുതരമാകും. നിലവില്‍ ആവശ്യമുള്ള 3,800 മെഗാവാട്ട് വൈദ്യുതിയില്‍ 1,800-1,900 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്നത്. ഇതിലാണ് 300 മുതല്‍ 400 മെഗാവാട്ട് വരെ കുറവുണ്ടായത്. അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കല്‍ക്കരി പ്രതിസന്ധിയില്‍ രാജ്യത്തുണ്ടായ വൈദ്യുതി ഉല്‍പാദനക്കുറവാണ് സംസ്ഥാനത്തേയും ബാധിച്ചത്.

സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെയാണ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.