തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വർക്കല താലൂക്കിലെ മടവൂർ, കുടവൂർ വില്ലേജ് ഓഫീസുകളുടെയും ചിറയിൻകീഴ് താലൂക്കിലെ വക്കം വില്ലേജ് ഓഫീസിന്റെയും സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് തണ്ടപേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി നടപ്പാക്കും. വില്ലേജ് ഓഫീസുകൾ ജനശാക്തീകരണത്തിന്റെ മാതൃകകളായി മാറണം. ഫയലുകൾ അതിവേഗം തീർപ്പാക്കാനായി അത്യാധുനിക സേവനങ്ങൾ വില്ലേജ് ഓഫീസുകളിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
44 ലക്ഷം രൂപ ചെലവഴിച്ചാണ് കുടവൂർ, മടവൂർ വില്ലേജ് ഓഫീസുകളെ സ്മാർട് വില്ലേജ് ഓഫീസുകളായി നവീകരിച്ചത്. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിലൂന്നി അവശ്യസേവനങ്ങൾ ആധുനിക സൗകര്യങ്ങളോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

