ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 40000 കോടി വായ്പ അനുവദിച്ചു. ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് നടപടി. ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണ് തുക അനുവദിച്ചത്. വരുമാന നഷ്ടം പഠിച്ച് നിരക്ക് മാറ്റം ശുപാർശ ചെയ്യാൻ നേരത്തെ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ വായ്പ അനുവദിക്കാൻ തീരുമാനിച്ചത്.
1.59 ലക്ഷം കോടി രൂപ ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രം കടം വാങ്ങും. ഇത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഘട്ടംഘട്ടമായി നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി കുറവ് കൊണ്ട് സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
115000 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക. ജൂലൈ 15 ന് 75000 കോടി രൂപ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്രം അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയിരുന്നു. അന്ന് 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വായ്പയായി അനുവദിച്ചത്.

