സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തീവ്രവാദം, ഇനി നോക്കുകൂലി എന്ന വാക്കു കേള്‍ക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ട്രേഡ് യൂണിയന്റെ നോക്കൂകൂലി പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് നടക്കുന്നത് ട്രേഡ് യൂണിയന്‍ തീവ്രവാദമാണെന്നു വിലയിരുത്തിയ കോടതി ഇനി കേരളത്തില്‍ നോക്കുകൂലി എന്ന വാക്കു കേള്‍ക്കരുതെന്ന കര്‍ശന താക്കീതും നല്‍കി.

തൊഴിലാളി യൂണിയന്‍ അംഗങ്ങളില്‍ നിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചല്‍ സ്വദേശി ടി. കെ. സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണു പരാമര്‍ശം. നോക്കുകൂലിയുടെ കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന കര്‍ശന നിര്‍ദേശവും കോടതി മുന്നോട്ടു വച്ചു.

നോക്കുകൂലി മൂലം കേരളത്തിലേയ്ക്കു വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടു തൊഴിലാളി ബോര്‍ഡിനെ സമീപിക്കകയാണു വേണ്ടത്. അതിനു പ്രതിവിധി അക്രമമല്ല എന്നു വിശദീകരിച്ച കോടതി വിഎസ്എസ്സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുന്‍ പരാമര്‍ശം ആവര്‍ത്തിച്ചു.

നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്‌ബോള്‍ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയിരുന്നു.