പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള തുക എട്ട് മടങ്ങോളം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പഴയ വാഹനങ്ങള്‍ റീ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് എട്ട് മടങ്ങോളം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രിലോടു കൂടിയായിരിക്കും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.

പുതുക്കിയ നിരക്ക് അനുസരിച്ച് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാര്‍ റീ രജിസ്റ്റര്‍ ചെയ്യുന്നതിന് 5000 രൂപയാണ് ഫീസിനത്തില്‍ അടയ്‌ക്കേണ്ടത്. നിലവില്‍ ഇത് 600 രൂപയാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍. നിലവില്‍ ഇത് യഥാക്രമം 300 ഉം 600 ഉം രൂപയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് റീ രജിസ്‌ട്രേഷന്‍ തുക 5000രൂപയില്‍ നിന്ന് 40,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനുപുറമേ 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ചരക്കു വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് നിലവിലെ ഫീസായ 500 രൂപയില്‍ നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് 1000 രൂപയില്‍ നിന്ന് 3500 രൂപയായും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഫീ ഉയര്‍ത്തിയിട്ടുണ്ട്. ടാക്‌സി ആയി ഉപയോഗിക്കുന്ന കാറുകളുടെ ഫീസ് 7000 രൂപയായിരിക്കും. നിലവില്‍ ഇത് 1000 രൂപയാണ്. മീഡിയം ഗുഡ്‌സ് – പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുക 1300ല്‍ നിന്ന് 10,000 രൂപയായും ഹെവി ഗുഡ്‌സ് – പാസഞ്ചര്‍ വാഹനങ്ങളുടെ ഫീസ് 1500ല്‍ നിന്ന് 12500 ആയും ഉയര്‍ത്തിയിട്ടുണ്ട്.

സ്‌ക്രാപ്പേജ് പോളിസി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ റീ രജിസ്‌ട്രേഷന്‍ തുകയില്‍ വര്‍ദ്ധനവ് വരുമെന്ന് ഉറപ്പായിരുന്നു. ഇന്ന് ഇതിന്മേലുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.