ഐപിഎല്‍; രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വിജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാല്‍ പ്ലേ ഓഫില്‍ പ്രതീക്ഷ വയ്ക്കാനാകും.

ഓപ്പണര്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. ഇഷാന്‍ കിഷന്‍ 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. രോഹിത് ശര്‍മ 13 പന്തില്‍ 22 റണ്‍സെടുത്തു.

അതേസമയം, തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്റെയും എവിന്‍ ലൂയിസിന്റെയും ബാറ്റിങില്‍ മൂന്നാം ഓവറില്‍ രാജസ്ഥാന്‍ 27 റണ്‍സിലെത്തി. എന്നാല്‍ 12 റണ്‍സെടുത്ത ജയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍നൈല്‍ മടക്കിയതോടെ രാജസ്ഥാന്റെ തകര്‍ച്ചക്ക് തുടക്കമായി. എവിന്‍ ലൂയിസും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ ആറാം ഓവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും ലൂയിസിനെ വീഴ്ത്തി ബുമ്ര രാജസ്ഥാന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

വമ്പന്‍ ജയം നേടിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ. തോല്‍വിയോടെ രാജസ്ഥാന്‍ പഞ്ചാബിന് പിന്നില്‍ ഏഴാം സ്ഥാനത്തായി.