മോന്‍സനുമായി ബന്ധമില്ല; തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹൈബി ഈഡന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമില്ലെന്ന് വ്യക്തമാക്കി എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്‍. കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നത് അനാവശ്യ വിവാദം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നും, മോന്‍സണിന്റെ ഫോണ്‍രേഖകള്‍ പുറത്തുവിടണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

മാത്രമല്ല, സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഹൈബി ഈഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ ചിത്രം കണ്ടിട്ടുണ്ട് എന്നാണ് പരാതിക്കാര്‍ പറയുന്നത്. മോന്‍സണിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണം. മോന്‍സണ് വേണ്ടി താന്‍ ഇടപെട്ടു എന്ന് പരാതിയുള്ളവര്‍ മുന്നോട്ടുവരണം എന്നാണ് തന്റെ അഭ്യര്‍ഥന. ഇത്തരം ആരോപണങ്ങളില്‍ പൊതുപ്രവര്‍ത്തകരുടെ പേര് വലിച്ചിഴക്കുമ്പോള്‍ അത് പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. തട്ടിപ്പിന് ഇരയായ ആളുകള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്ന പരാതിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും ഹൈബി പറഞ്ഞു.

നാല് വര്‍ഷം മുന്‍പ് ഒരിക്കല്‍ വീട് സന്ദര്‍ശിച്ചു എന്നല്ലാതെ മോന്‍സണുമായി ഫോണില്‍ ബന്ധപ്പെടുകയോ ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മോന്‍സണെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ഹൈബി ഈഡന്‍ അറിയിച്ചു.