ന്യൂഡൽഹി: ആമസോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ എസ് എസ് മാസിക പാഞ്ചജന്യം. മാസികയുടെ പുതിയ പതിപ്പിലാണ് ആമസോണിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ആമസോണിനെ ഇന്ത്യൻ സംസ്‌കാരത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമെതിരായ ഭീഷണിയായാണ് മാസികയിൽ പറഞ്ഞിരിക്കുന്നത്. ആമസോൺ സി ഇ ഒ ജെഫ് ബെസോസിന്റെ മുഖചിത്രവും ആമസോൺ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന തലക്കെട്ടുമായാണ് മാസിക പുറത്തിറക്കിയത്.
ആമസോണിന്റെ നിയമവിദഗ്ദ്ധർ ഇന്ത്യൻ ഉദ്യോഗസ്ഥരെ കൈകൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ആമസോണിന് 8500 കോടി രൂപ പിഴയടച്ച സർക്കാർ നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആമസോൺ ഉദ്യോഗസ്ഥർക്ക് കൈകൂലി വാഗ്ദാനം ചെയ്തതെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യത്തിലുള്ള പ്രതികരണമാണ് പാഞ്ചജന്യത്തിന്രെ പുതിയ കവർ സ്റ്റോറിയെന്നാണ് നിഗമനം.
പാഞ്ചജന്യത്തിന്റെ എഡിറ്റർ ഹിതേഷ് ശങ്കർ മാസികയുടെ കവർ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇൻഫോസിസിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന കവർ സ്റ്റോറിയുമായാണ് പാഞ്ചജന്യത്തിന്റെ കഴിഞ്ഞ പതിപ്പ് പുറത്തുവന്നത്. ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നതിന് വേണ്ടി പുതുതായി രൂപം നൽകിയ സൈറ്റിലെ പ്രശ്‌നങ്ങളായിരുന്നു ഇൻഫോസിസിനെതിരെ വിമർശനം ഉന്നയിക്കാനുള്ള കാരണം.

