കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് അമ്പതിനായിരം രൂപ സഹായധനം; തുക സംസ്ഥാന സർക്കാർ കണ്ടെത്തണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അമ്പതിനായിരം രൂപ സഹായധനം നൽകാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖ കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്. നാലുലക്ഷം രൂപ വീതം നൽകാനാവില്ലെന്ന് കോടതിയെ നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 50000 രൂപ വീതം സഹായധനം അനുവദിക്കാമെന്നാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുളള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലൂടെ കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.

സഹായധനത്തിനുള്ള അപേക്ഷ നിർദ്ദിഷ്ട ഫോമിൽ കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന മരണ സർട്ടിഫിക്കറ്റടക്കം ചേർത്ത് ജില്ലാ ഭരണകൂടത്തിന് നൽകണം. സൂക്ഷ്മ പരിശോധനക്ക് ശേഷം 30 ദിവസത്തിനുള്ളിൽ സഹായ ധനം മരിച്ചവരുടെ ബന്ധുക്കൾക്ക് ലഭ്യമാകും. ഒരറിയിപ്പ് ഉണ്ടാകും വരെ സഹായധനം നൽകുന്നത് തുടരുമെന്നും മാർഗനിർദ്ദേശത്തിൽ കേന്ദ്രം വിശദമാക്കുന്നു.