തിരുവനന്തപുരം: സാംസ്‌കാരിക സാഹിത്യ സാമൂഹ്യ പ്രവർത്തകർക്കും കലാകാരന്മാർക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതസൗഹാർദ്ദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണമെന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹം കത്തയച്ചത്. മതേതരത്വത്തിന് പോറലേൽക്കുകയും വർഗീയത പിടിമുറുക്കുകയും ചെയ്യുമ്പോൾ മാനവികത അപ്രസക്തമാകും. മതേതരത്വത്തിൽ ഉറച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാക്കാനുള്ള പരമാവധി ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണ്ണരൂപം:
നമ്മുടെ സംസ്ഥാനത്ത് വർഗീയത വളർത്തുന്ന തരത്തിൽ പ്രസ്താവനകളും ചർച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടാവുമല്ലോ. മുൻപില്ലാത്ത വിധം സമൂഹത്തിൽ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികൾ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകർക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ മതവിശ്വാസികൾ എക്കാലവും പരസ്പരം പുലർത്തിയിരുന്ന സ്നേഹ വിശ്വാസങ്ങൾക്കും സാഹോദര്യത്തിനും പോറൽ ഏൽക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേർത്ത് നിർത്തുന്ന ഇഴയടുപ്പങ്ങൾ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്.
എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തിൽ സമൂഹത്തിൽ നിറയുന്ന വർഗീയ പ്രവണതകൾ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാർഗനിർദേശം നൽകണം. അത്തരം ശ്രമങ്ങൾക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യർത്ഥിക്കുന്നു. മതേതരത്വത്തിന് പോറലേൽക്കുകയും വർഗീയത പിടിമുറുക്കുകയും ചെയ്യുമ്പോൾ മാനവികത അപ്രസക്തമാകും. മതേതരത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങൾ കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണം.

