ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കുക പ്രിയങ്കാ ഗാന്ധി

ലക്നൗ: ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദാണ് ഇക്കാര്യം അറിയിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ബിജെപിക്കെതിരെ പ്രിയങ്കയാണ് കോൺഗ്രസിനെ നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ആരാകും മുഖ്യമന്ത്രിയെന്ന് തീരുമാനിക്കുന്നതും പ്രിയങ്ക തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി നേതൃത്വമാറ്റത്തെക്കുറിച്ചുളള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. ചോദ്യങ്ങൾക്ക് നിലവിൽ പാർട്ടിക്ക് ഒരു പ്രസിഡന്റുണ്ട്. അവരിൽ പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും പൂർണ തൃപ്തിയുണ്ട്. പാർട്ടിയുടെ പുറത്തുളളവർക്കാണ് പാർട്ടി നേതൃത്വത്തെ കുറിച്ച് തൃപ്തിയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി തന്നെ മടങ്ങിവരണമെന്ന് കോൺഗ്രസ് സമൂഹമാദ്ധ്യമ വിഭാഗം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം. മുൻപ് ഡൽഹി മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും ഇതേകാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാകും ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക.