കോൺഗ്രസിന് പാർട്ട് ടൈം ജോലിക്കാരെ വേണ്ട; അച്ചടക്കം എല്ലാവർക്കും ബാധകമാണെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിന് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്ന് കെ മുരളീധരൻ എംപി. പാർട്ടിയ്ക്ക് മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നും ഇനി വിട്ടുവീഴ്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകളെ പാർട്ടിയ്ക്ക് വേണ്ട. ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുേപർ പാർട്ടി വിട്ടത്. എ കെ ജി സെന്ററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചുവെന്നും ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ വിമർശിച്ചു. തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ കെ മുരളീധരൻ പുകഴ്ത്തുകയും ചെയ്തി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്ക്. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേമത്ത് അടിയൊഴുക്കുകൾ ഉണ്ടായി. അത് തടയാൻ കഴിഞ്ഞെങ്കിൽ ജയിക്കാൻ കഴിഞ്ഞേനെയെന്നും കെ മുരളിധരൻ അഭിപ്രായപ്പെട്ടു. സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നത്. ബി ജെ പി ക്ക് വളരാൻ സി പി എം സഹായം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.