ഭരണം മെച്ചപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് പരിശീലനം; മൂന്ന് ദിവസത്തെ ക്ലാസ് നല്‍കാന്‍ പ്രമുഖര്‍ !

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഐഎംജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനം 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 3 ദിവസത്തെ പരിശീലനത്തില്‍ 10 സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രി എന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനത്തില്‍ നടക്കുക.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഭരണ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ചു യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി ക്ലാസ് നടത്തും. ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐഐഎം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി സംസാരിക്കും.

രണ്ടാം ദിവസത്തെ പരിശീലന പരിപാടിയിലെ ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പ്രസംഗിക്കും. മന്ത്രിമാരുടെ പ്രകടനത്തെ സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ ഓണ്‍ലൈനില്‍ സംവദിക്കും. ഫണ്ടിങ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാ ഗോപാല്‍ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐഎംജി ഡയറക്ടര്‍ കെ ജയകുമാര്‍ വിശദമാക്കുക.

22ന് രാവിലെ നടക്കുന്ന സെക്ഷനില്‍ മാറ്റത്തിനുള്ള ഉപകരണം എന്ന നിലയില്‍ ഇ-ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിനു പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ് ആശയവിനിമയം നടത്തും. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെപ്പറ്റി സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും നല്‍കുന്ന ക്ലാസോടെ പരിശീലന പരിപാടി സമാപിക്കും.