ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി വേരുകള്‍ വ്യാപിപ്പിക്കുന്നു; ഭീകരപ്രവര്‍ത്തനത്തിന് കോളേജുകള്‍ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നെന്ന് സിപിഎം

തിരുവനന്തപുരം: യുവതികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിക്കാന്‍ പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുവെന്ന് സിപിഎം കുറിപ്പ്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ പറയുന്നു. സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്‍കിയത്.

‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും കുറിപ്പിലുണ്ട്.

പൊതുവേ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് പോകുന്നുണ്ടെന്നും ക്രൈസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടല്‍ നടത്തുകയും വേണം. ക്ഷേത്രക്കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്രക കമ്മറ്റികള്‍ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടല്‍ വേണമെന്നും കുറിപ്പില്‍ പറയുന്നു.